സ്നേഹത്തിലെ ത്യാഗത്തിന് മൂല്യമുണ്ട്
ഒരു സുഹൃത്ത് യാതൊരു വിശദീകരണവും കൂടാതെ ഞങ്ങൾ തമ്മിൽ ഒരു ദശാബ്ദമായി നിലനിന്നിരുന്ന സ്നേഹബന്ധം അവസാനിപ്പിച്ചതിനു ശേഷം ഞാൻ വീണ്ടും എന്റെ പഴയ രീതിയിൽ ആളുകളെ ഒരു കൈയകലെ മാത്രം നിർത്താൻ തുടങ്ങി. ഈ ദുഃഖത്തെ അതിജീവിച്ചു കൊണ്ടിരുന്ന പ്രക്രിയക്കിടയിൽ സി എസ് ലൂയിസിന്റെനാല് സ്നേഹങ്ങൾ എന്ന കൃതിയുടെ പഴകിയ ഒരു കോപ്പി എന്റെ ഷെൽഫിൽ നിന്ന് ഞാൻ വലിച്ചെടുത്തു. സ്നേഹത്തിൻ്റെ വ്രണപ്പെടുത്തുന്ന സ്ഥിതിയെപ്പറ്റി ശക്തമായ നിരീക്ഷണങ്ങൾ അദ്ദേഹം നടത്തുന്നുണ്ട്. സ്നേഹമെന്ന സാഹസത്തിന് ഒരാൾ മുതിർന്നാൽ അവിടെ ഒരു “സുരക്ഷിത നിക്ഷേപം” ഉണ്ടാകില്ല. എന്തിനെയെങ്കിലും സ്നേഹിക്കുകയാണെങ്കിൽ “ഹൃദയം പിഴിയപ്പെടുകയോ തകർക്കപ്പെടുകയോ ചെയ്യാം” ഈ വാക്കുകൾ വായിച്ചശേഷം, ഉയിർപ്പ് കഴിഞ്ഞ് മൂന്നാം തവണ യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെടുന്ന സംഭവത്തിന്റെ (യോഹന്നാൻ 21:1-14) വായന വ്യത്യാസപ്പെട്ടു; പത്രോസ് മൂന്ന് തവണ തള്ളിപ്പറഞ്ഞതിനു ശേഷമായിരുന്നല്ലോ ഈ പ്രത്യക്ഷത (18:15-27).
യേശു ചോദിച്ചു: “യോഹന്നാന്റെ മകനായ ശീമോനേ, നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ?” (21:15)
ഒറ്റിക്കൊടുക്കലിന്റെയും തളളിപ്പറയലിന്റെയും കുത്ത് ഏറ്റതിനു ശേഷവും യേശു പത്രോസിനോട് സംസാരിച്ചു:ഭയത്തോടെയല്ല, ധൈര്യത്തോടെ; ബലഹീനമായല്ല ശക്തിയോടെ; നിരാശയോടെയല്ല നിസ്വാർത്ഥതയോടെ. കോപമല്ല കരുണയും സ്നേഹിക്കാനുള്ള മനസ്സുമാണ് അവൻ പ്രകടിപ്പിച്ചത്.
തിരുവെഴുത്ത് പറയുന്നു: “എന്നോട് പ്രിയമുണ്ടോ എന്ന് മൂന്നാമതും ചോദിക്കുകയാൽ പത്രോസ് ദുഃഖിച്ചു” (വാ. 17). എന്നാൽ യേശു പത്രോസിനോട് യേശുവിനോടുള്ള അവന്റെ സ്നേഹം മറ്റുള്ളവരെ സ്നേഹിക്കുന്നതുവഴിയും (വാ.15-17) തന്നെ അനുഗമിക്കുന്നതു വഴിയും (വാ.19) തെളിയിക്കുവാൻ ആവശ്യപ്പെട്ടതുവഴി എല്ലാ ശിഷ്യരോടും വ്യവസ്ഥയില്ലാതെ ത്യാഗപൂർവ്വം സ്നേഹിക്കുവാൻ ആഹ്വാനം ചെയ്യുകയാണ്. “നീ എന്നെ സ്നേഹിക്കുന്നുവോ?” എന്ന ചോദ്യത്തിന് ഓരോരുത്തരും ഉത്തരം പറയേണ്ടതുണ്ട്. നമ്മുടെ ഉത്തരം മറ്റുള്ളവരോടുള്ള സ്നേഹത്തിൽ പ്രതിഫലിക്കും.
ദൈവത്തിന്റെ മഹാ ദയ
കൗമാരക്കാരികളുടെ ഒരു ശില്പശാലയിൽ വിശുദ്ധിയെക്കുറിച്ച് അവർക്ക് പ്രബോധനം നല്കാൻ ഒരു സുഹൃത്ത് എന്നോട് ആവശ്യപ്പെട്ടെങ്കിലും ഞാനത് നിരസിച്ചു. കൗമാരത്തിൽ വഴിവിട്ട ജീവിതത്തിന് വഴിപ്പെട്ടു പോയതുമൂലം അധാർമ്മികത എന്നിലേൽപ്പിച്ച പാടുകൾ ദശാബ്ദങ്ങളോളം എന്നെ വേട്ടയാടിയിരുന്നു. വിവാഹിതയായ ശേഷം ആദ്യമുണ്ടായ ഗർഭം അലസിപ്പോയി; എന്റെ പഴയ കാല പാപങ്ങളെ ദൈവം ശിക്ഷിക്കുന്നതാണെന്ന് ഞാൻ കരുതി. മുപ്പതാം വയസിൽ എന്റെ ജീവിതം കർത്താവിന് സമ്പൂർണ്ണമായി സമർപ്പിച്ചപ്പോൾ ഞാനെന്റെ പാപങ്ങളെ പലവുരു ഏറ്റ് പറഞ്ഞ് മാനസാന്തരപ്പെട്ടു. എന്നിട്ടും കുറ്റബോധവും ലജ്ജയും എന്നെ ഗ്രസിച്ചു. ദൈവത്തിന്റെ മഹാദയയെ ഇനിയും മുഴുവനായുംഅനുഭവിക്കാനാകാത്ത എനിക്ക് എങ്ങനെയാണ് ആ സ്നേഹത്തെക്കുറിച്ച് പങ്കുവെക്കാൻ കഴിയുക? പാപങ്ങൾ ഏറ്റുപറയുന്നതിനു മുമ്പ് ഞാൻ ആരായിരുന്നു എന്ന ചിന്തയിൽ എന്നെ തളച്ചിട്ടിരുന്ന വഞ്ചനയിൽ നിന്നും കാലക്രമേണ ദൈവമെന്നെ ഭാഗ്യവശാൽ മോചിപ്പിച്ചു. ദൈവം നിരന്തരമായി വാഗ്ദത്തം ചെയ്തിരുന്ന പാപക്ഷമയുടെ വിടുതൽ, കൃപയാൽ, ഒടുവിൽ ഞാൻ അനുഭവിച്ചു.
ദൈവം നമ്മുടെ സങ്കടങ്ങൾ മൂലമുള്ള വിലാപവും പഴയ പാപങ്ങളുടെ ഭവിഷ്യത്തുകളും അറിയുന്നു. നിരാശയെ അതിജീവിക്കാനും പാപത്തിൽ നിന്ന് തിരിയാനും അവന്റെ “ദയയും,“ “കരുണയും,” “വിശ്വസ്തതയും” (വിലാപങ്ങൾ 3:19-23) മൂലം ഉണർന്നെഴുന്നേല്ക്കുവാനും ദൈവം തന്റെ ജനത്തെ ശക്തിപ്പെടുത്തുന്നു. അവൻ നമ്മുടെ “ഓഹരി “-പ്രത്യാശയും രക്ഷയും-ആണെന്ന് തിരുവെഴുത്ത് പറയുന്നു; നല്ലവനായ അവനിൽ ശരണപ്പെടാൻ നമുക്ക് പഠിക്കാം (വാ. 24-26).
നമ്മുടെ മനസ്സലിവുള്ള പിതാവ് തന്റെ വാഗ്ദത്തങ്ങളെ വിശ്വസിക്കാൻ നമ്മെ സഹായിക്കുന്നു. അവന്റെ മഹാ സ്നേഹത്തിന്റെ പൂർണ്ണമായ അനുഭവമുണ്ടാകുമ്പോൾ, അവന്റെ കൃപയെക്കുറിച്ചുള്ള സുവിശേഷം നമുക്ക് അറിയിക്കാനാകും.
ദൈവം എവിടെ?
"വേർ ഈസ് വാൽഡോ?" എന്ന പ്രസിദ്ധമായ കുട്ടികളുടെ പുസ്തകപരമ്പരയിലെ പിടിതരാത്ത കഥാപാത്രം, ചുവപ്പും വെള്ളയും വരകളുള്ള ഷർട്ടും സോക്സും, ചേരുന്ന തൊപ്പിയും, നീല ജീൻസും, ബ്രൗൺ ബൂട്ടുകളും, കണ്ണടയും ധരിക്കുന്നു.ലോകത്തിന്റെ വിവിധ ഇടങ്ങളിൽ, തിരക്ക് നിറഞ്ഞ ആളുകൾക്കുനടുവിൽ, വാൽഡോയെ സമർത്ഥമായി പ്രത്യക്ഷദൃഷ്ടിയിൽനിന്ന് ചിത്രകാരൻ മറച്ചു വച്ചിരിക്കും. വാൽഡോയെ കാണാൻ എപ്പോഴും എളുപ്പമല്ല, എന്നാൽ വായനക്കാർക്ക് അവനെ എപ്പോഴും കണ്ടെത്താൻ കഴിയുമെന്ന് സ്രഷ്ടാവ് വാഗ്ദാനം ചെയ്യുന്നു. ദൈവത്തെ തിരയുന്നത് ഒരു കടങ്കഥാപുസ്തകത്തിൽ വാൽഡോയെ തിരയുന്നത് പോലെ അല്ലെങ്കിലും നമുക്കും അവനെ കണ്ടെത്താൻ കഴിയുമെന്ന് നമ്മുടെ സ്രഷ്ടാവ് വാഗ്ദാനം ചെയ്യുന്നു.
യിരെമ്യാ പ്രവാചകനിലൂടെ, ദൈവം തന്റെ ജനം പ്രവാസത്തിൽ പരദേശികളായി എങ്ങനെ ജീവിക്കണം എന്ന നിർദ്ദേശം നൽകി (യിരെ, 29:4-9). തന്റെ തികഞ്ഞ പദ്ധതിപ്രകാരം അവരെ പുനഃസ്ഥാപിക്കുന്നതുവരെ സംരക്ഷിക്കുമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തു (വാ.10-11). തന്റെ വാഗ്ദത്തനിവൃത്തി,പ്രാർത്ഥനയിൽ അവനെ വിളിച്ചപേക്ഷിക്കാനുള്ള അവരുടെ പ്രതിബദ്ധതയെ വർദ്ധിപ്പിക്കുമെന്ന്ദൈവം ഉറപ്പിച്ചു(വാ.12).
ഇന്ന്, ദൈവം തന്നെത്തന്നെയേശുവിന്റെ കഥയിലും ആത്മാവിലും വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈ ലോകത്തിന്റെ തിരക്കിൽ നമ്മുടെ ശ്രദ്ധ പതറാൻഎളുപ്പമാണ്. "ദൈവം എവിടെ?" എന്നു ചോദിക്കുവാൻ പോലും നാം പ്രലോഭിതരായേക്കാം.എന്നിരുന്നാലും, സകലത്തിന്റെയും സ്രഷ്ടാവും പരിപാലകനുമായവൻ പ്രഖ്യാപിക്കുന്നത്, തനിക്കുള്ളവർ തന്നെ പൂർണ്ണഹൃദയത്തോടെ അന്വേഷിച്ചാൽ, എപ്പോഴും തന്നെ കണ്ടെത്തുമെന്നാണ് (വാ.13-14).
നമ്മൾ ഒന്നാണ്
ആ ചെറിയ കർഷക സമൂഹത്തിൽ, വാർത്ത പെട്ടെന്നാണു പരന്നത്’. പതിറ്റാണ്ടുകളായി ജയന്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നതുംബാങ്ക്ജപ്തിചെയ്തതുമായ കൃഷിസ്ഥലം, ബാങ്ക്ഇപ്പോൾ ലേലത്തിൽ വയ്ക്കുന്ന വിവരം അദ്ദേഹവും അറിഞ്ഞു. വളരെ കഷ്ടപ്പെട്ട് അല്പം പണം സംഘടിപ്പിച്ച്, ജയന്ത് ആ ലേലത്തിൽ എത്തി,ഇരുന്നൂറോളം വരുന്ന പ്രാദേശിക കർഷകരുടെ കൂട്ടത്തിൽ ചേർന്നു. ജയന്തിന്റെ കൈവശമുള്ളതുച്ഛമായ ലേലത്തുക മതിയാകുമോ? ലേലം ആരംഭിച്ചപ്പോൾ , ദീർഘശ്വാസം എടുത്ത് , ജയന്ത്ആദ്യംതന്റെ ലേലത്തുക വിളിച്ചു. പിന്നീട്കൂട്ടിവിളിക്കുന്നതിനായിലേലക്കാരൻ പല പ്രാവശ്യംഅവസരംനൽകിയിട്ടും, ലേലം ഉറപ്പിക്കുന്നതു വരെ, ജനക്കൂട്ടം നിശബ്ദത പാലിച്ചു. അങ്ങനെ ജയന്തിന് ആ കുടുംബഭൂമി തിരികെ ലഭിച്ചു. സഹകർഷകർ ജയന്തിന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങളെ,തങ്ങളുടെസാമ്പത്തിക നേട്ടത്തേക്കാൾവലുതായികണ്ടു.
ആ കൃഷിക്കാർ ദയയോടും ത്യാഗത്തോടും പ്രവർത്തിച്ച ഈ കഥ, ക്രിസ്തുവിന്റെ അനുയായികൾ ഈ ലോകത്ത് എങ്ങനെ ജീവിക്കണമെന്ന് അപ്പോസ്തലനായ പൗലോസ് ആഹ്വാനംചെയ്തതിന് സമാനമാണ്. മറ്റുള്ളവരുടെ ആവശ്യങ്ങളെക്കാളും സ്വന്ത സ്വാർത്ഥ മോഹങ്ങൾക്ക് മുൻഗണന നൽകുകയും സ്വന്തം കാര്യം മാത്രം നോക്കുകയും ചെയ്യുന്ന “ഈ ലോകത്തിന്നു അനുരൂപമാകരുതെന്ന്” (റോമർ 12: 2) പൗലോസ് നമ്മോടു പറയുന്നു. ആവശ്യത്തിലിരിക്കുന്ന മറ്റുള്ളവരെ നാം സേവിക്കുമ്പോൾ നമ്മുടെ ആവശ്യങ്ങൾ ദൈവം നിറവേറ്റുമെന്നു നമുക്ക് വിശ്വസിക്കാം. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നമ്മുടെ മനസ്സു പുതുക്കി രൂപാന്തരപ്പെടുത്തുമ്പോൾ, ഏതു സാഹചര്യത്തിലുംഅവനോടുള്ള സ്നേഹത്തിലും ബഹുമാനത്തിലും നമുക്ക് പ്രതികരിക്കുവാൻ കഴിയും. മറ്റുള്ളവർക്കു നാം പ്രാധാന്യം കൊടുക്കുമ്പോൾ നമ്മേക്കുറിച്ച് മാത്രം ചിന്തിക്കുന്നത് ഒഴിവാക്കുവാൻ ഇടയാകും;കാരണം നാം , സഭ എന്ന വലിയൊരു കുടുബത്തിന്റെ ഭാഗമാണെന്ന് ദൈവം നമ്മെ ഓർമ്മിപ്പിക്കുന്നു (12:3-4).
തിരുവെഴുത്തുകൾ മനസ്സിലാക്കുവാനും അനുസരിക്കുവാനും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു. നിസ്വാർത്ഥമായി കൊടുക്കുവാനുംഉദാരമായി സ്നേഹിക്കുവാനും അവൻ നമ്മെ പ്രാപ്തരാക്കുന്നു. അങ്ങനെ ക്രിസ്തുവിൽ നമുക്ക് ഒരുമിച്ച് വളരുവാൻകഴിയും.
എവിടെയായാലും നാം സ്നേഹിക്കുക
ഒരു അവധിക്കാലത്ത് ഞാൻ ഒരു തടാകത്തിന്റെ അരികിൽ ഇരുന്ന് എന്റെ ബൈബിൾ വായിക്കുകയും ഭർത്താവ് മീൻ പിടിക്കുന്നത് കാണുകയും ചെയ്തു കൊണ്ടിരുന്നു. മീൻ പിടിക്കുവാൻ ഒരു വ്യത്യസ്ത ഇര ഉപയോഗിക്കുവാൻ നിർദ്ദേശിച്ചുകൊണ്ട് ഒരു യുവാവ് ഞങ്ങളുടെ അടുത്തു വന്നു. വളരെ അസ്വസ്ഥനായി കാണപ്പെട്ട അയാൾ പറഞ്ഞു, "ഞാൻ ജയിലിലായിരുന്നു". അവൻ എന്റെ ബൈബിൾ നോക്കി നെടുവീർപ്പിട്ടു, "എന്നെപ്പോലുള്ളവരുടെ കാര്യത്തിൽ യഥാർത്ഥത്തിൽദൈവത്തിന്പരിഗണനയുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ?"
ഞാൻ മത്തായി 25 എടുത്തു, യേശു തന്റെ അനുയായികൾ ജയിലിൽ കഴിയുന്നവരെ സന്ദർശിക്കുന്നതിനെക്കുറിച്ച് സംസാരിച്ചത് ഉറക്കെ വായിച്ചു.
"അങ്ങനെ പറയുന്നുണ്ടോ? ജയിലിലായിരിക്കുന്നവരെക്കുറിച്ച്? "തടവിൽ കഴിയുന്ന തന്റെ മക്കളോടു കാണിക്കുന്ന ദയയെ, ദൈവത്തോടുള്ള വ്യക്തിപരമായ സ്നേഹമായി അവൻ കണക്കാക്കും (25:31-40) എന്നു ഞാൻ പങ്കുവച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു.
"എന്റെ മാതാപിതാക്കൾ എന്നോട് ക്ഷമിക്കുമെന്ന് ഞാൻ കരുതുന്നു." അവൻ തല താഴ്ത്തി. "ഞാൻ ഉടനെ വരാം." അവൻ പോയി പെട്ടെന്ന് തിരിച്ചെത്തി. അവന്റെ കീറിപ്പറിഞ്ഞ ബൈബിൾ എന്റെ കയ്യിൽ തന്നിട്ടു പറഞ്ഞു, "ആ വാക്യങ്ങൾ എവിടെയാണെന്ന് എന്നെ കാണിക്കുമോ?"
ഞാൻ അതു കാണിച്ചു കൊടുത്തു. അവനും മാതാപിതാക്കൾക്കും വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഞാനും എന്റെ ഭർത്താവും അവനെ കെട്ടിപ്പിടിച്ചു. തമ്മിൽ ബന്ധപ്പെടാനുള്ള വിവരങ്ങൾ ഞങ്ങൾ പരസ്പരം കൈമാറി. ഞങ്ങൾ അവനുവേണ്ടി തുടർച്ചയായിപ്രാർത്ഥിച്ചുകൊണ്ടിരുന്നു.
ചിലപ്പോൾ, നമ്മൾ ആരാലും സ്നേഹിക്കപ്പെടാത്തവരായി, സ്വീകരിക്കപ്പെടാത്തവരായി, ശാരീരികമായും മാനസികമായും തടവിലാക്കപ്പെട്ടവരെ പോലെ അനുഭവപ്പെടും (25:35-36). ആ സമയത്ത്, ദൈവത്തിന്റെ സ്നേഹപൂർണ്ണമായ അനുകമ്പയുടെയും ക്ഷമയുടെയും ഓർമ്മപ്പെടുത്തലുകൾ നമുക്ക് ആവശ്യമാണ്. ഇത്തരത്തിലുള്ള വികാരങ്ങളുമായി പോരാടുന്നവരെ താങ്ങുവാനുള്ളഅവസരങ്ങൾ നമുക്കുണ്ട്.നാം പോകുന്നിടത്തെല്ലാം അവന്റെ സ്നേഹവും സത്യവും പകർന്നുകൊണ്ട് നമുക്കും ദൈവത്തിന്റെ വീണ്ടെടുപ്പ് പദ്ധതിയുടെ ഭാഗമാകാം.
പ്രസംഗിക്കുന്നത് പ്രവർത്തിപ്പിൻ
എന്റെ ഇളയവൻ സേവ്യർ അംഗണവാടിയിൽ ചേർന്നപ്പോഴാണ് ഞാൻ എന്റെ മക്കളെ വേദപുസ്തകം വായിച്ചു കേൽപ്പിക്കാൻ തുടങ്ങിയത്. പഠിപ്പിക്കാനുതകുന്ന നിമിഷങ്ങൾക്കായി ഞാൻ നോക്കുകയും നമ്മുടെ സാഹചര്യങ്ങൾക്ക് ഉതകുന്ന വാക്യങ്ങൾ പങ്കിട്ട് എന്നോട് കൂടെ പ്രാർത്ഥിക്കാൻ അവരെ ഉത്സാഹിപ്പിക്കുകയും ചെയ്യും. സേവ്യർ പരിശ്രമിക്കാതെ തന്നെ തിരുവെഴുത്തുകൾ മനഃപാഠമാക്കി. ഞങ്ങൾ ജ്ഞാനം ആവശ്യമുള്ള ഏതെങ്കിലും വിഷമസന്ധിയിൽ ആണെങ്കിൽ അവൻ ദൈവീക സത്യത്തിന്റെ വെളിച്ചം വീശുന്ന വാക്യങ്ങൾ ആലോചന കൂടാതെ വിളിച്ചു പറയും.
ഒരു ദിവസം എനിക്ക് ദേഷ്യം വന്നു അവന്റെ കേൾക്കെ പരുഷമായി സംസാരിച്ചു. അവൻ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു “പ്രസംഗിക്കുന്നത് പ്രവർത്തിക്കൂ അമ്മേ.”
സേവ്യറിന്റെ ഓർമ്മപ്പെടുത്തൽ യാക്കോബ് അപ്പോസ്തലൻ വിവിധ രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന യേശുവിന്റെ വിശ്വാസികൾക്ക് നൽകിയ ജ്ഞാനത്തിന്റെ പ്രബോധനത്തെ പ്രതിധ്വനിപ്പിക്കുന്നു (യാക്കോബ് 1:1). പാപം എതെല്ലാം വിധത്തിൽ യേശുവിനോടുള്ള നമ്മുടെ സാക്ഷ്യത്തെ തടസ്സപ്പെടുത്തുമെന്ന് കാണിച്ചതിനു ശേഷം അവരെ യാക്കോബ് “ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ“(വാ. 21) എന്ന് ഉത്സാഹിപ്പിക്കുന്നു. നമ്മൾ വചനം കേട്ടിട്ട് അനുസരിക്കാതെ ഇരിക്കുന്നത് കണ്ണാടിയിൽ നോക്കുകയും രൂപം മറക്കുകയും ചെയ്യുന്ന ആളുകളെപ്പോലെയാണ് (വാ. 23-24). യേശുവിന്റെ രക്തത്താൽ ദൈവത്തോടു നിരപ്പു വന്ന അവിടുത്തെ പ്രതിമ-ധരിക്കുന്നവരെന്ന ലഭിച്ചിരിക്കുന്ന പദവിയുടെ ദർശനം നമുക്ക് നഷ്ടപ്പെട്ടേക്കാം.
യേശുവിലുള്ള വിശ്വാസികൾ സുവിശേഷം അറിയിക്കുവാൻ കല്പന ലഭിച്ചവരാണ്. പരിശുദ്ധാത്മാവ് നമ്മെ മികച്ച പ്രതിനിധികളും അതിലൂടെ സുവിശേഷത്തിന്റെ ദൂതന്മാരുമാക്കാനായി ശക്തീകരിക്കുന്നതോടൊപ്പം നമ്മെ രൂപാന്തരപ്പെടുത്തുകയും ചെയ്യും. അവൻ നമ്മെ അയക്കുന്നിടത്തെല്ലാം ദൈവീക സത്യത്തെയും സ്നേഹത്തെയും പ്രതിഫലിപ്പിക്കാൻ നമ്മുടെ സ്നേഹത്തിലുള്ള അനുസരണം സഹായിക്കും. അങ്ങനെ നമുക്ക് പ്രസംഗിക്കുന്നത് പ്രവർത്തിച്ചുകൊണ്ട് മറ്റുള്ളവരെ യേശുവിലേക്ക് നയിക്കാം.
ഉറച്ച വിശ്വാസം
ഒരു തടാകത്തിന്റെ വടക്കേ തീരത്ത് ഉയർന്നുനിന്ന മണല്‍ക്കൂനകൾ സമീപത്തുള്ള വീടുകളെ നിരങ്ങുന്ന മണലിലേക്ക് താഴുന്നതരത്തിൽ അപകടാവസ്ഥയിലാക്കി. തങ്ങളുടെ വീടുകൾ സംരക്ഷിക്കാനുള്ള അധ്വാനത്തിൽ മണൽക്കൂനകൾ നീക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും കെട്ടുറപ്പുള്ള വീടുകൾ കണ്മുന്നിൽ താഴ്ന്നു പോകുന്നത് അവർ നിസ്സഹായരായി നോക്കി നിന്നു. അടുത്തിടെ നശിപ്പിക്കപ്പെട്ട ഒരു വീട് വൃത്തിയാക്കുന്നത് മേൽനോട്ടം വഹിച്ചപ്പോൾ ഒരു ലോക്കൽ ഉദ്യോഗസ്ഥൻ ഈ പ്രക്രിയ തടയാൻ കഴിയില്ല എന്ന് ഉറപ്പിച്ചു. വീട്ടുടമസ്ഥർ എത്ര കഠിനമായി ശ്രമിച്ചാലും ഈ അസ്ഥിരമായ ചിറകൾ മൂലമുണ്ടാകുന്ന അപകടം ഒഴിവാക്കാൻ സാധിക്കില്ല, മണൽക്കൂനക്ക് ശക്തമായ അടിത്തറ നൽകുവാൻ സാധ്യമേയല്ല.
മണലിൽ ഒരു വീട് പണിയുന്നതിന്റെ നിരർത്ഥകത യേശുവിന് അറിയാമായിരുന്നു. കള്ള പ്രവാചകന്മാരെക്കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പിനു ശേഷം, സ്നേഹപൂർവ്വമുള്ള അനുസരണം ജ്ഞാനത്തെ പ്രദർശിപ്പിക്കുന്നു എന്ന് അവൻ അവരെ ഉറപ്പിച്ചു (മത്തായി 7:15–23). തന്റെ വചനങ്ങളെ കേട്ടു “ചെയ്യുന്നവനൊക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു” എന്നു അവൻ പറഞ്ഞു (വാ. 24). എന്നാൽ ദൈവത്തിന്റെ വാക്കുകളെ കേട്ട് ചെയ്യാത്തവനൊക്കെയും “മണലിന്മേൽ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു“(വാ. 26).
ചുറ്റുപാടുകൾ ക്ലേശങ്ങളുടേയോ ബുദ്ധിമുട്ടുകളുടേയോ ഭാരത്താൽ താഴ്ന്നു പോകുന്ന അസ്ഥിരമായ മണൽ പോലെ തോന്നുമ്പോൾ, നമുക്ക് നമ്മുടെ പ്രത്യാശ പാറയായ ക്രിസ്തുവിൽ വെക്കാം. തന്റെ മാറ്റമില്ലാത്ത സ്വഭാവത്തിന്റെ അചഞ്ചലമായ അടിത്തറയിൽ കെട്ടിപ്പടുത്ത ഉറച്ച വിശ്വാസം വളർത്തിയെടുക്കാൻ അവൻ നമ്മെ സഹായിക്കും.
ദൈവത്തിന്റെ മക്കൾ
എസ്തേർ , കഠിനമായ ശാരീരിക വൈകല്യമുള്ള തന്റെ മകളുമായി ഒരു തുണിക്കടയിൽ കയറി ചെന്നു. കൗണ്ടറിന്റെ പുറകിലിരുന്ന മനുഷ്യൻ അവരെ ദ്വേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു, അയാളുടെ കണ്ണുകളിൽ ആ കുട്ടിയുടെ സാന്നിദ്ധ്യത്തോടുള്ള നിശബ്ദ പ്രതിഷേധം പ്രകടമായിരുന്നു – അതിന്റെ കാരണം അവൾ ഒരു ഓട്ടിസം ബാധിച്ച കുട്ടിയായിരുന്നു.
ഇത്തരം കഠിനമായ തുറിച്ചു നോട്ടങ്ങൾ എസ്തേറിന് വളരെ പരിചിതമായിരുന്നു. തന്റെ മകളുടെ ഈ അവസ്ഥമൂലം അടുത്ത ബന്ധുക്കളിൽ നിന്നും കൂട്ടുകാരിൽ നിന്നുപോലുമുള്ള പെരുമാറ്റം അവളിൽ ദ്വേഷ്യവും മനോവ്യഥയും ഉണ്ടാക്കിയിട്ടുണ്ട്; ആളുകൾക്ക് ഈ പെരുമാറ്റമൊന്നും ഉൾക്കൊള്ളാൻ കഴിയില്ല എന്നത് ഒരു അമ്മ എന്ന നിലയിലുള്ള തന്റെ സ്ഥിതിയിൽ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. തന്റെ മകളെ ബലമായി പിടിച്ച് നിർത്തി, വിൽപ്പനക്കാരനെ രൂക്ഷമായി നോക്കിക്കൊണ്ട് , സാധനങ്ങൾ വാങ്ങി രോഷത്തോടെ കാറിന്റെ അടുത്തേക്ക് പോയി.
കാറിൽ ഇരിക്കുമ്പോൾ തനിക്ക് തോന്നിയ വിദ്വേഷത്തെ കുറിച്ച് കുറ്റബോധം തോന്നി. മകളുടെ കുറവുകളെ കണ്ട് അവരെ മാറ്റി നിർത്താൻ ശ്രമിക്കുന്നവരോടു ക്ഷമിക്കുവാൻ കഴിയുന്ന മനസ്സ് നൽകേണമേ, എന്ന് അവൾ ദൈവത്തോട് പ്രാർത്ഥിച്ചു. ഒരു അമ്മ എന്ന നിലക്ക് ഒന്നിനും കൊള്ളാത്തവൾ എന്ന് തോന്നുന്ന അവസ്ഥയെ മറികടക്കാൻ അവളെ സഹായിക്കണമേ എന്നും ദൈവത്തിന്റെ പ്രിയ മകളാണെന്ന അവളുടെ ശരിയായ വ്യക്തിത്വത്തെ അംഗീകരിക്കുവാൻ സഹായിക്കേണമേ എന്നും ദൈവത്തോട് പ്രാർത്ഥിച്ചു.
അപ്പോസ്തലനായ പൗലോസ് പ്രഖ്യാപിക്കുന്നത് യേശുവിൽ വിശ്വസിക്കുന്നവർ എല്ലാം “ വിശ്വാസത്താൽ ദൈവത്തിന്റെ മക്കൾ ആകുന്നു”, എന്നും ഒരുപോലെ വിലയുള്ളവരും മനോഹരമായി വിഭിന്നരുമാണെന്നാണ്. ഒന്നിച്ച് പ്രയത്നിക്കുവാനായി ദൃഢമായി ബന്ധിപ്പിക്കപ്പെട്ടവരും മനപ്പൂർവ്വമായി രൂപകല്പന ചെയ്യപ്പെട്ടവരുമാണ് നാം. (ഗലാത്യർ3:26-29). ദൈവം സ്വന്തം പുത്രനെ നമ്മെ വീണ്ടെടുക്കുന്നതിനായിട്ടാണ് അയച്ചിരിക്കുന്നത്, നമ്മുടെ പാപമോചനത്തിനായി ക്രൂശിൽ ചിന്തപ്പെട്ട രക്തത്താൽ നാം ഏവരും ഒരു കുടുംബമായി തീർന്നു (4 : 4-7). ദൈവത്തിന്റെ പ്രതിച്ഛായയുള്ള നമ്മുടെ വില നിർണ്ണയിക്കുന്നത് മറ്റുള്ളവരുടെ അഭിപ്രായങ്ങളോ, പ്രതീക്ഷകളോ, മുൻ വിധികളോ ഒന്നുമല്ല.
നമ്മൾ എന്താകുന്നു ? നാം ദൈവത്തിന്റെ മക്കളാകുന്നു.
യഥാർത്ഥ വ്യക്തിത്വം
എന്റെ കൂട്ടുകാരി ഞാൻ എടുത്തിട്ടുള്ള അവളുടെ ഫോട്ടോകൾ പരിശോധിച്ചപ്പോൾ, അവളുടെ സ്വാഭാവിക ശരീര പ്രകൃതികളെ സ്വന്തം ന്യൂനതകളായി സ്വയം ചൂണ്ടിക്കാട്ടി. ഞാൻ അവളോട് കൂടുതൽ അടുത്ത് നോക്കുവാൻ പറഞ്ഞു. “ഞാൻ കാണുന്നത് സർവ്വശക്തനായ രാജാധിരാജന്റെ സ്നേഹനിധിയായ ഭംഗിയുള്ള മകളെയാണ്” ഞാൻ പറഞ്ഞു. “ഞാൻ കാണുന്നത് ദൈവത്തേയും മറ്റുള്ളവരേയും ആർദ്രമായി സ്നേഹിക്കുന്ന, യഥാർത്ഥ അനുകമ്പയോടും, മഹാമനസ്ക്തയോടും, വിശ്വാസ്യതയോടും കൂടി, ഒത്തിരി ജീവിതങ്ങളെ സ്വാധീനിച്ച ഒരാളെയാണ്.” അവളുടെ കണ്ണുകളിൽ കണ്ണുനീർ തുളുമ്പി നിൽക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. "നിനക്ക് ഒരു കിരീടം കൂടി വേണമെന്നാണ് എനിക്ക് തോന്നുന്നത്" എന്ന് ഞാൻ പറഞ്ഞു. അന്ന് വൈകുന്നേരം അവൾക്ക് നല്ല ഒരു കിരീടം ഞങ്ങൾ തെരഞ്ഞെടുത്തു; അവളുടെ യഥാർത്ഥ സ്വത്വം അവൾ ഒരിക്കലും മറക്കാതിരിക്കാൻ.
നാം യേശുവിനെ വ്യക്തിപരമായി അറിയുമ്പോൾ, അവൻ നമ്മെ മക്കൾ എന്ന് വിളിച്ച് സ്നേഹത്തിന്റെ ഒരു കിരീടം നമ്മെ ധരിപ്പിക്കുന്നു( 1 യോഹന്നാൻ 3: 1 ). വിശ്വാസത്തിൽ സ്ഥിരോത്സാഹത്തോടെ നിൽക്കുവാനുള്ള ശക്തിയും അവൻ നമുക്കു നൽകിയതു കൊണ്ട് “അവൻ പ്രത്യക്ഷനാകുമ്പോൾ നാം ലജ്ജിച്ചു പോകാതെ അവന്റെ പ്രത്യക്ഷതയിൽ നമുക്ക് ധൈര്യം " ഉണ്ടാകും ( 2: 28 ). അവൻ നമ്മെ നാമായിരിക്കുന്നതുപോലെ തന്നെ സ്വീകരിച്ചുവെങ്കിലും, അവന്റെ സ്നേഹം നമ്മെ നിർമ്മലീകരിച്ച് അവനോടു സദൃശന്മാർ ആക്കി മാറ്റുന്നു ( 3 : 2-3 ). ദൈവത്തിന്റെ ആവശ്യകത മനസ്സിലാക്കി മാനസാന്തരപ്പെടാൻ അവൻ നമ്മെ സഹായിക്കുന്നു; അതുവഴി പാപത്തിൽ നിന്ന് അകന്ന് നിൽക്കാനുള്ള കഴിവിൽ സന്തോഷിക്കുവാനും( വാ. 7-9). നമ്മുടെ ഹൃദയത്തിൽ നിറഞ്ഞിരിക്കുന്ന അവന്റെ സത്യത്താലും, നമ്മുടെ ജീവനിൽ കുടികൊള്ളുന്ന അവന്റെ ആത്മാവിനാലും, സത്യസന്ധമായ അനുസരണത്തിലും സ്നേഹത്തിലും(വാ.10) നമുക്ക് ജീവിക്കാം.
എന്റെ കൂട്ടുകാരിക്ക് ശരിക്കും ഒരു കിരീടത്തിന്റെയോ, എന്തെങ്കിലും ആഭരണങ്ങളുടേയോ, ആവശ്യം അന്നേ ദിവസം ഉണ്ടായിരുന്നില്ല. ദൈവമക്കൾ ആയതിന്റെ മൂല്യം ഓർമ്മിപ്പിക്കുകയായിരുന്നു രണ്ടുപേരുടെയും ആവശ്യവും.
പ്രത്യാശ പങ്കുവെക്കൽ
ശാന്തി, ദൈവത്തിന്റെ പ്രിയമകൾ എന്ന അവളുടെ വ്യക്തിത്വം സ്വീകരിക്കുവാൻ ദൈവം അവളെ സഹായിച്ചതിനെ ഞങ്ങളോട് പങ്കുവെച്ചപ്പോൾ ധാരാളം തിരുവചനങ്ങൾ ഉദ്ധരിച്ചു. ഒരു ഹൈസ്ക്കൂൾ വിദ്യാർത്ഥിനി വാക്കുകളേക്കാൾ അധികം ദൈവവചനം ഉദ്ധരിക്കുന്നത് എന്നെ അതിശയിപ്പിച്ചു. അവൾ ഒരു സഞ്ചരിക്കുന്ന ബൈബിളാണെന്ന് ഞാൻ പറഞ്ഞപ്പോൾ അവളുടെ പുരികം ചുളിഞ്ഞു. അവൾ ബോധപൂർവം ബൈബിൾ വാക്യങ്ങൾ ഉരുവിടുന്നതായിരുന്നില്ല. ദിവസേനയുള്ള ബൈബിൾ വായനമൂലം അതിലെ വാക്കുകളും ജ്ഞാനവും ശാന്തിയുടെ സംസാരത്തിന്റെ ഭാഗമാകുകയായിരുന്നു. ദൈവസാന്നിധ്യം അവൾ ആസ്വദിക്കുകയും ദൈവിക സത്യങ്ങൾ പങ്കുവെക്കുന്നത് സന്തോഷമായി കാണുകയും ചെയ്തിരുന്നു. എന്നാൽ ദൈവവചനം വായിക്കുന്നതിനും മന:പ്പാഠമാക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും മറ്റുള്ളവരെ പ്രചോദിപ്പിക്കുവാൻ ദൈവം ഉപയോഗിച്ച ആദ്യത്തെ ചെറുപ്പക്കാരി ശാന്തിയായിരുന്നില്ല.
അപ്പൊസ്‌തലനായ പൗലോസ്, തിമൊഥെയോസിനെ നേതൃത്വത്തിലേക്ക് ഇറങ്ങുവാൻ പ്രോത്‌സാഹിക്കുമ്പോൾ, അദ്ദേഹം ആ യുവാവിൽ നല്ല വിശ്വാസമർപ്പിച്ചിരുന്നു (1 തിമൊ.4:11-16). തിമൊഥെയോസ് ശിശുവായിരുന്നപ്പോൾ മുതൽ തിരുവെഴുത്തിൽ വേരൂന്നിയ ആളായിരുന്നുവെന്ന് പൗലോസ് സമ്മതിക്കുന്നു (2 തിമൊ.3:15). പൗലോസിനെപ്പോലെ തിമൊഥെയോസിനും സംശയക്കാരെ അഭിമുഖീകരിക്കേണ്ടി വന്നു. എന്നാൽ രണ്ടു പേരും എല്ലാ തിരുവെഴുത്തും " ദൈവശ്വാസീയ "മാണെന്ന് വിശ്വസിച്ചാണ് ജീവിച്ചത്. തിരുവെഴുത്ത് "ദൈവത്തിന്റെ മനുഷ്യൻ സകല സത്പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന് ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു" ( 2 തിമൊ.3:16,17 ) എന്ന് അവർ മനസ്സിലാക്കി.
നാം ദൈവികജ്ഞാനത്തെ നമ്മുടെ ഹൃദയങ്ങളിൽ സംഗ്രഹിച്ചു വെച്ചാൽ, ദൈവിക സത്യങ്ങൾ സ്വാഭാവികമായി നമ്മുടെ സംസാരത്തിലൂടെ പുറത്ത് വരും.സഞ്ചരിക്കുന്ന ഒരു ബൈബിൾ പോലെ, നാം പോകുന്നിടത്തെല്ലാം ദൈവീകമായ നിത്യ പ്രത്യാശയെ പങ്കുവെക്കാൻ നമുക്ക് കഴിയും.